National
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം.കെ. മൊയ്തീൻ ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനിടെ 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്നും സ്വദേശത്തുനിന്നും നിയമവിരുദ്ധമായി പണം സമാഹരിക്കുകയും അത് വെളുപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് ഇഡി മൊയ്തീൻ ഫൈസിയെ അറസ്റ്റ് ചെയ്തത്. പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമായി എസ്ഡിപിഐ പ്രവർത്തിക്കുന്നുവെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ, തന്റെ കക്ഷിക്ക് പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നും ഫൈസിയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കടുത്ത നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
National
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയയ്ക്കും. മുൻ നടികൂടിയായ ടിനയോട് (68) തിങ്കളാഴ്ച മൊഴി നൽകാൻ ഫെഡറൽ ഏജൻസി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ടിന ഇതിനു തയാറായില്ലെന്നും അതിനാൽ ചോദ്യംചെയ്യലിനുവേണ്ടി സമൻസ് അയയ്ക്കാനാണ് തീരുമാനമെന്നും ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അവരുടെ മൊഴി രേഖപ്പെടുത്താനിരിക്കുന്നതിനാൽ ഉടൻതന്നെ അവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
റിലയൻസ് ഗ്രൂപ്പ് കന്പനികളെയും ടിനയുടെ ബാങ്ക് വായ്പകളെയും കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിൽ ആഡംബര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് ടിനയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ കേസിൽ മുൻ റിലയൻസ് കമ്യൂണിക്കേഷൻ പ്രസിഡന്റ് പുനിത് ഗാർഗിനെ ഇഡി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കോട്ടയം: കുറവിലങ്ങാട്ട് വന്‍ കുഴൽപ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
ബംഗളൂരുവില്‍നിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.